Tuesday, July 20, 2010

ഒരാക്സിഡന്റ്

എന്നത്തേയും പോലെ അന്നും ഓഫീസില്‍ ചാറ്റും മൈലിങ്ങുമോക്കെയായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് , തട്ടാന്‍ചാവടി  പ്ലാന്റില്‍  നിന്ന് രണ്ടു എച്.എച്.റ്റി കിറ്റ്‌ ടെസ്റ്റ്‌ ചെയ്ത് എടുത്തു കൊണ്ട് വരേണ്ട പണി വന്നത്. കൂട്ടത്തില്‍ വെറുതെ ഇരിക്കുന്നത് ഞാനായതു  കൊണ്ട് എന്നോടു എടുത്തു വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. വേറെ പണി ഉണ്ടെന്നു പറഞ്ഞാല്‍ എന്ത് പണിയാ എന്ന് തിരിച്ചു ചോദിക്കും. കാലം കുറേയായില്ലേ നമ്മളെ കാണാന്‍ തുടങ്ങിയിട്ട്, ആരായാലും ചോദിച്ചു പോവും. അങ്ങനെ ചോദിച്ചാല്‍  തിരിച്ചു പറയാനൊന്നുമില്ലാത്തതിനാല്‍  ഓക്കേ പറഞ്ഞു . കൈയും വീശി പോണത് മോശമല്ലേ എന്ന് കരുതി ഒരു ലാപ്ടോപ്പും എടുത്തു . പോരാത്തതിനു കൂട്ടത്തില്‍ ഒരു ട്രയിനീ പയ്യനെ കൂടെ കൂട്ടി. ഇനിയും ഇത് പോലെ പോവാന്‍ പറഞ്ഞാല്‍ അവനെ അയക്കാമല്ലോ. വെറുതെ വെയിലത്ത്‌ ഇറങ്ങി നടന്നു ഉള്ള കളര്‍ കൂടി കളയേണ്ടല്ലോ. ഗാര്‍നിയാരും  ഫെയര്‍ ആന്‍ഡ്‌ ലവ്ല്യും , ഇമാമിയും ഒക്കെ കാശ് കുറെ മുടക്കി തേക്കന്നുതല്ലേ. ഓരോന്നും ഞാനടക്കം ഓരോരുത്തര്‍ റൂമില്‍ വാങ്ങി വച്ചേക്കുവാണ്. ഇതില്‍ ബെറ്റര്‍ അറിയാത്തത് കൊണ്ടു എല്ലാം തേക്കും . വെളുക്കാന്‍ തേച്ചത് പാണ്ടാവുമോ ആവോ. അതങ്ങനെ പോകട്ടെ. അങ്ങനെ കൃഷ്ണ എന്ന പയ്യനേം ബൈക്കിന്റെ പുറകില്‍ ഇരുത്തി തട്ടാന്‍ചാവടിയിലെക്ക് വിട്ടു.
ചെന്നൈയില്‍ നിന്ന് വന്ന ബാലമുരുഗന്‍ എല്ലാം അസ്സെംബ്ളി ചെയ്തു റെഡി ആയി ഇരിക്കുവാരുന്നു. ചെന്ന ഉടനെ ടെസ്റ്റ്‌ ചെയ്തു എല്ലാം ശരിയാക്കി. പിന്നെ ട്രിയിനീ പയ്യനെ കുറെ ഉപദേശിച്ചു . വേറെ കമ്പനി നോക്കുനില്ലേ, ഇവിടെ നിന്ന് കുത്തുപാള എടുക്കേണ്ട എന്നോക്കെ പറഞ്ഞു. അവന്‍ പഠിച്ചു വന്നു അവസാനം ഞാന്‍ പണി എടുക്കാതെ ജീവിച്ചു പോവാണെന്ന്  കണ്ടുപിടിച്ചാലോ എന്നുളത് കൊണ്ടൊന്നുമല്ല. സത്യമായും അല്ല. ഒരു അഞ്ചര മണിയോടെ എല്ലാം ശരിയാക്കി ഞങ്ങള്‍ ഇറങ്ങി. എന്റെ മുന്‍പില്‍ ഒരു ബാഗും , ഞങ്ങളുടെ 2 പേരുടെ ഇടയില്‍ ഒരു ബാഗും , അവന്റെ പുറകില്‍  ലാപ്ടോപ് ബാഗും ഒക്കെയായി തിരിച്ചു സ്റ്റാര്‍ട്ട് ചെയ്തു.

ഒരു 50-60 സ്പീഡില്‍ പത്തു കിലോമീറ്ററോളം വന്നു , സെദരപെട്ടു റോഡില്‍ കേറി. സമയം 5:45 ആയി. ടോജിയും സിജീഷും രാവിലെ കറക്ട് ടൈമില്‍ വരാത്തത് കൊണ്ട് , വൈകീട്ടെങ്കിലും കറക്ട് ഇറങ്ങും. അവര്‍ പോകുന്നതിനു മുന്‍പേ എത്താമെന്ന് വച്ച് ഇച്ചിരി സ്പീട് കുടിയോ എന്നാ ഡൌട്ട് . ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പ് കടന്നപ്പോ സുധീഷ്‌കുമാരനെ കണ്ടു. ബൈക്കില്‍ അറ്റന്‍ഷന്‍ ആയി പോണു. രാഘവരെദ്ദിയുടെ പ്രോജക്ടിലായതില്‍ പിന്നെ അവനും പങ്ക്ച്ചുവല്‍ ആയി വൈകീട്ട് ഇറങ്ങും. പങ്ക്ച്ചുവലാവാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടാവും എന്നല്ലേ.

അത് കഴിഞ്ഞു  ഒരു പത്തു സെക്കണ്ട് കഴിഞ്ഞു കാണുള്ളൂ, ഒരു ചെറിയ വളവു. പെട്ടന്ന് മുന്‍പില്‍ ഒരു ലോറി. വളവായത് കൊണ്ട് റോഡിന്‍റെ പകുതിയില്‍ കുടുതല്‍ ലോറി എടുത്തിട്ടുണ്ട്. എന്നാല്ലും ബൈക്കിനു പോകാനുള്ള ഇടയുണ്ട്. അതിലൂടെ കയറ്റിയപ്പോ റോഡില്‍ ഒക്കെ മണ്ണ്. എന്തുണ്ടായെന്നു ഓര്‍മയില്ല. ബൈക്ക് മറിഞ്ഞു, കൈയും കാലും മുറിഞ്ഞു. പുറകിലിരുന്ന ചെക്കന്‍ പറന്നു എന്റെ മീതെ വീണു. അവന്‍റെ 2  കൈപത്തിയിലും ചെറിയ 2 മുറിവും , നെഞ്ചത്ത് ഏന്തോ കല്ല്‌ കൊണ്ടെന്നും പറഞ്ഞു. എണീറ്റ ഉടനെ ചുറ്റുംനോക്കി കമ്പനിയിലെ പെണ്‍പിള്ളേരോന്നും കണ്ടില്ലല്ലോ എന്നുറപ്പ് വരുത്തി. നമ്മുക്കെ മാനം അല്ലെ വലുത്. അപ്പോഴേക്കും അടുത്തുള്ള ചായക്കടയിലെ ചേട്ടന്മാര്‍ വന്നു പിടിച്ചോണ്ട് പോയി വെള്ളം ഒക്കെ തന്നു. ഭാഗ്യത്തിന് ഒരാള് പോലും തെറി പറഞ്ഞില്ല. ഇനി വീണത്‌ കൊണ്ട് ചെവിക്കു വല്ലതും പറ്റിയതാണോ ആവോ. ഓട്ടോയുടെ പുതിയ പാന്റില്‍ ഒരു ഓട്ട. ടോജിയെ വിളിച്ചു കാറ് കൊണ്ടുവരാന്‍ പറഞ്ഞു. ഇനിയും ആ ബൈക്കില്‍ പോവാനാ, എന്റെ പട്ടി പോവും. വിശ്വാസം അതല്ലേ എല്ലാം, അതാണ്‌ ശരീരത്തോടെ ഒപ്പം തകര്‍ന്നത്.

ടൊജി വന്നു കാറില്‍ ഓഫീസിലേക്ക് പോയി, പ്രവീണ്‍ ബൈക്കും എടുത്തു പുറകെ വന്നു. ലാപ്ടോപ്പും മറ്റും കൊടുത്തിട്ട് തിരിച്ചു വല്ല ആശുപത്രിയിലേക്ക് പോവാനാരുന്നു പ്ലാന്‍. ഓഫീസിന്റെ ഗേറ്റ് എത്തിയപ്പോ അഞ്ചാറു പേര്‍ നില്‍ക്കുന്നു . പതിവ് പോലെ സിഗരട്ട് കുറ്റിയുമായി രമേശനും , പിന്നെ ഞങ്ങളെ കാത്തു പന്നീര്‍, ബാലാജി, ടാനിയേലും, അശോകും . ഓരോരുത്തര്‍ക്കും എങ്ങനാണ് വീണേ എന്ന് പിന്നേം പിന്നേം പറഞ്ഞു കൊടുത്തു അവടുന്നു തിരിച്ചു. കൂട്ടുറോടില്‍ ഒരു ഡോക്ടര്‍ ഉണ്ടെന്നു പറഞ്ഞു, സിജീഷ് ഒരു സ്ഥലത്ത് വണ്ടി നിര്‍ത്താന്‍ പറഞ്ഞു, നോക്കുമ്പോ ഒരു ഗ്യ്നക്കൊളജിസ്റ്റ്. പരിക്ക് പറ്റിയിരിക്കുന്നതിനാല്‍ അവനെ തെറി പറഞ്ഞില്ല, ഭാഗ്യത്തിന് കുറച്ചപ്പുറം തന്നെ ഒരു ഡോക്ടര് ഉണ്ടാരുന്നു. അങ്ങേരെ കാണിച്ചു , നര്‍സ് പെണ്ണ് മുറിഞ്ഞടത് മരുന്ന് വച്ച് കെട്ടുകയും , പിന്നെ ഒരു ഇഞ്ജക്ഷനും എടുത്തു ( എവിടാ ഇന്‍ജക്ഷന്‍ എടുത്തേ എന്ന് സര്‍ക്കാര്‍ കടലാസില്‍ എഴുതാന്‍ പാടില്ല ).

അങ്ങനെ എല്ലാം വച്ച് കെട്ടി വീട്ടിലെത്തി. 2 നാള്‍ ആപിസില്‍ പോയില്ല. ജിടാക്കില്‍ കാണാത്തത് കൊണ്ടാണോ ആവോ ആതിരയും അന്‍സയും മറ്റും വിളിച്ചന്വേഷിച്ചു. നാല് കൊല്ലത്തിനടയില്‍ വളരെ അപൂര്‍വമായ പ്രക്രിയാ ആണേ ഓണ്‍ലൈന്‍ ആവാതിരിക്കുന്നത്. അതിനിടയില്‍ തട്ടാന്‍ചാവടിയില്‍ പോകുന്ന ബസ്‌ കാശ് റീഫണ്ട് ചെയ്തു തരാമെന്നു ശ്രീമാന്‍ സാഹാജി അരുളി ചെയ്തത്രേ . ആ എന്താ ഉണ്ടായേ ആവോ..  എന്തായാലും ആ പേരും പറഞ്ഞു പത്ത് ദിവസം ലീവും എടുത്തു ഞാന്‍ നാട്ടിലേക്കു പോന്നു.

Thursday, June 24, 2010

ദി കാര്‍

ഉണ്ടോടിരിക്കുമ്പോള്  നായര്‍ക് ഒരു വിളി വന്നു എന്ന് കേട്ടിട്ടില്ലേ? പക്ഷെ ഈ കഥയില്‍ ആ വിളി വന്നത് മിസ്റ്റര്‍ ആശാരിക്കാരുന്നു.

ഒരു ദിവസം കാന്റീനിലെ വിഭവസമൃദ്ധമായ സദ്യ കുറ്റം പറഞ്ഞു കഴിച്ചുകൊണ്ടിരിക്കുമ്പോഴാണു രതീഷിനു ഒരു ഉള്‍വിളി ഉണ്ടായത്.
"എടാ നമ്മുക്കെല്ലാവര്‍ക്കും കൂടിയൊരു സെക്കണ്ട് ഹാന്‍ഡ് കാറ് വാങ്ങിച്ചാലോ ?? "
"നമുക്കെല്ലവര്‍ക്കും ഓടിച്ചു പഠിക്കുകയും ചെയ്യാം.. കൂടാതെ ഒരു കുക്കിനെ ഒക്കെ വച്ച് ഡെയിലി ഫുഡ് കൊണ്ടുവരാം" എന്നൊക്കെ പ്ലാന്‍ വിശദീകരിച്ചു.

പ്ലാന്‍ ഒക്കെ തീരുമാനമായപ്പോ ഞങ്ങള്‍ കാറ് ഏജന്റ്‌ മിസ്റ്റര്‍ കന്ദനെ (അഥവാ കണ്ടന്‍ ) കാണാന് പോയത്. മുന്‍പ് അങ്ങേരു ഞങ്ങള്‍ക്ക് ഒരു ബൈക്ക് വാങ്ങി തന്നിരുന്നു. അതാന് അയാളെ വിശ്വസിച്ചു അങ്ങോട്ട് പോയത്.
ആവശ്യം പറഞ്ഞപ്പോ അങ്ങേരു പറഞ്ഞു " സാര്‍ എന്കിട്ടെ നിറയെ വണ്ടിഗെ ഇരുക്ക്‌, ഒരു പ്രച്ചനയും കിടയാത് "

അവസാനം 1 മാരുതി 800 കാണിച്ചു പറഞ്ഞു "സാര്‍ റൊമ്പ നല്ല വണ്ടി, ഇന്ത വണ്ടി ഓടിചില്ലെങ്കില്‍ പെട്രോള്‍ ഒഴിക്കുകയെ വേണ്ട " എന്ന് .
അത് ലാഭമാണല്ലോ എന്ന് കണക്കുകൂട്ടി രതീഷും സിജീഷും ആ വണ്ടികച്ചവടം ഒരു കൂട്ടുകച്ചവടം ആക്കി. കാശിട്ട അളവ് നോക്കി ഒന്നാം പാപ്പാന്‍ സ്ഥാനം രതീഷും , രണ്ടാം പാപ്പാന്‍ സ്ഥാനം സിജീഷും ഏറ്റെടുത്തു. ബാക്കി ഒരു ചെറിയ ഷെയര് ഉള്ള പാലോട്ട് സുധീഷ്കുമാരനെ വണ്ടി കഴുകാനും ഏര്‍പ്പാടാക്കി.
അങ്ങനെ കണ്ടന്റെ അഭിപ്രായപ്രകാരം കിഴക്കൊട്ട് നോക്കി ഇടതു കാല്‍ മുന്‍പോട്ടു വച്ച്, വലതു കാല്‍ പുറകിലോട്ടു ഊന്നി , വലതു കരം മുന്‍പോട്ടു നീട്ടി മൂന്ന് പേരും കൂടി താക്കോല്‍ ഏറ്റുവാങ്ങി, വണ്ടി നിലത്തിറക്കി.

മൂന്നു നാല് ദിവസം കഴിഞ്ഞപ്പോ വണ്ടി ഓടിക്കുമ്പോള്‍ എന്തൊകെയോ ശബ്ദം കേള്‍ക്കുനതായി ഡൌട്ട്.  വണ്ടിയില്‍ ആയിരത്തിലധികം നട്ടും ബോല്ടുമില്ലേ .. അതിലെതെങ്ക്ലും ഇളകുന്നതായിരിക്കും എന്ന് വിചാരിച്ചു. കണ്ടനെ വിളിച്ചു ഈ കാര്യം പറഞ്ഞപ്പോ , അത് ഒന്ന് സര്‍വീസ് ചെയ്‌താല്‍ മതി,ഞാന്‍ ചെയ്തു തരാം , ഒന്ന് പെയിന്റ് കുടി അടിച്ചു നമുക്ക് വണ്ടി നല്ല പുതിയ കണ്ടീഷന്‍ ആക്കാം എന്നൊക്കെ പറഞ്ഞു വണ്ടി മേടിച്ചു പോയി. ഇതേ അവസ്ഥ തുടര്‍ന്ന് കൊണ്ടേ ഇരുന്നു, അവസാനം വണ്ടി വാങ്ങിയ കാശിന്റെ ഒരു എന്പതു ശതമാനം പിന്നേം ചിലവാക്കിയെങ്കിലും , വണ്ടി റോഡില്‍ ഓടുന്നതിനെക്കാള്‍ കുടുതല്‍ സമയം വണ്ടി കട്ടപ്പുറത്തായി.

ഇതിനിടയില്‍ ഒന്നാം പപ്പാന്‍ ബി.എസ്സ്.എന്‍.എല്‍ / എം.ടി.എന്‍.എല്‍ പ്രോജക്ടോക്കെയായി മുംബൈ/പുനെയും , രണ്ടാം പാപ്പാന്‍ ഗുവഹടി, ചന്ദിഗര്ഹ തുടങ്ങി പല സ്ഥലങ്ങളിലേക്കും ടൂര്‍ പോക്ക് തുടങ്ങി, അതും പോരാഞ്ഞു കാറ് കഴുക്കാന്‍ ഏര്‍പ്പാടാക്കിയവന്‍ ചെന്നയിലേക്ക് ട്രാന്‍സ്ഫറുമായി.
ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ടൂര്‍ പോയി കള്ളകണക്കെഴുതി ഉണ്ടാക്കണ കാശ് മൊത്തം കാറ് റിപ്പയര്‍ ചെയ്യാന്‍ ഇറക്കികൊണ്ടിരുന്നു. ഇതിനിടക്കെ വണ്ടി റിപയര്‍ ചെയ്തു ഇറക്കുമ്പോള്‍ അത് എടുത്തു അടുത്തുള്ള ചായപീടികയില്‍ പോയിവരുമ്പോഴേക്കും തള്ളേണ്ട അവസ്ഥ വന്നു. പിറ്റേന്ന് പിന്നേം വര്‍ക്ക്ഷോപ്പിലേക്ക്. 



ബി.എസ്സ്.എന്‍.എല്‍ പ്രോജക്ട് തലയ്ക്കു പിടിച്ച സമയത്ത്, ഒന്നാം പാപ്പന്‍ സ്ഥിരമായി ടൂര്‍ സൈറ്റില്‍ തന്നെ ആയി. അപ്പോഴാണു രണ്ടാം പപ്പാന് ബുദ്ധി വന്നത് . വണ്ടി റിപയര്‍ ചെയ്യിക്കാന്‍ കാശ് കൊടുക്കുന്നതിലും ഭേദം വണ്ടിയെ നമ്മള്‍ ശല്യം ചെയ്യരുത്, അപ്പൊ വണ്ടിയും നമ്മളെ ശല്യം ചെയ്യില്ല എന്ന്. അതില്‍ പിന്നെ വണ്ടി ഓടിച്ചില്ല. ഒരു മാസമായിട്ടും ആരും വണ്ടി എടുക്കാത്തത് കൊണ്ട് അപ്പുറത്തുള്ള ചേച്ചി രാത്രി കൈകുഞ്ഞിനു ചോറ് കൊടുക്കുന്നതൊക്കെ കാറിനു മുകളില്‍ ഇരുത്തിയിട്ടായി. ഇത് കണ്ടു വെക്കേഷന്‍ ഒക്കെ ആയപ്പോ താഴത്തെ വീട്ടിലെ പിള്ളേര്‍ അതിന്റെ മുകളില്‍ ഓടികയറുകയും ഊര്‍ന്നിറങ്ങുകയും ചെയ്യുന്നത് ഒരു എന്ടര്ടയിന്മെന്ടു ആക്കിപ്പോന്നു.

അപ്പുറത്തെ സ്ട്രീറ്റിലെ കൂട്ടുകാരെ വിളിച്ചു മിനുട്ടിന് ഒരു രൂപ കണക്കില്‍ ഈ കളി കളിയ്ക്കാന്‍ പ്ലാന്‍ ഇട്ടെന്നും , പിള്ളേരോട് നാലക്ഷരം ചോദിയ്ക്കാന്‍ പോയ രതീഷിനെ പിള്ളേര്‍ കണ്ണുരുട്ടി കാണിച്ചെന്നും, സിജീഷ് "നമ്മുക്കെന്തായാലും കാറ് കൊണ്ട് ധനനഷ്ടമാണ് , ഈ പിള്ളേരുടെ കൈയ്യീന് കമ്മിഷന്‍ കാശ് വാങ്ങി നമ്മുടെ നഷ്ടം നികത്താന്‍ നോക്കാം " എന്നൊക്കെ പറഞ്ഞെന്നും ശ്രുതി ഉണ്ട് .

പിള്ളേര് മാങ്ങക്ക് കല്ലെറിയുന്ന കൂട്ടത്തില്‍ ഞങ്ങളുടെ തലയ്ക്കു കൂടി എറിയുമോന്നു പെടിച്ചിട്ട് ഞങ്ങളാരും ചോദിക്ക്യാന്‍ പോയില്ല. അങ്ങനെ വണ്ടി വാങ്ങിയവര്‍ക്ക് ഉപകാരപ്പെട്ടില്ലേല്ലും, സ്കൂള്‍ വിട്ട പിള്ളേര്‍ക്ക് ക്രിക്കറ്റ്‌ കളിയ്ക്കുമ്പോള്‍ സ്റ്റമ്പ് വയ്ക്കുവാനും , നായ്ക്കള്‍ക്ക് വെയില് കൊള്ളാതെ കിടക്കാന്‍ കാറിന്റെ അടിഭാഗവും യൂസു ചെയ്തു പോരുന്നു.

കാശ് എങ്ങനെ ഉപയോഗപ്രദമായി ചിലവാക്കാം എന്ന് എല്ലാവരെയും അറിയിച്ചു കൊണ്ട് , ഒരു സ്മാരകശില പോലെ  5-6 മാസമായി, ഒരിഞ്ചു പോലുമനങ്ങാതെ ഞങ്ങളുടെ വീട്ടുമുറ്റത്ത് കിടക്കുവാണ് ഈ കാര്‍ എന്ന് പറയുന്ന വസ്തു.

Friday, May 28, 2010

ചതിയന്‍ ചന്തു

ഇതൊരു കഥയല്ല, ജീവിതമാണ് . ഇതിലെ കഥാപാത്രങ്ങളുമായി ആര്‍ക്കെങ്കിലും അവരുടെ ജീവിതവുമായി സാദൃശ്യം തോന്നുവാണേല്‍ അതവരുടെ കുറ്റബോധം കൊണ്ടാവും.

1.അദ്ധ്യായം ഒന്ന്

സ്നേഹത്തോടെയും സന്തോഷത്തോടെയും ആര്‍.ആണ്ട് .ഡീ യില്‍ വര്‍ക് ചെയ്തു പോകുന്ന നേരത്താണ് അവളുടെ വരവ്. ഞങ്ങള്‍ നാലഞ്ചു മലയാളീ ഗയ്സ് (ഗെയ്സ് അല്ല ) മാത്രമുള്ള ഈ ലാബിലേക്ക് ഒരു മലയാളീ പെണ്‍കുട്ടി കൂടി. വേറെ പ്രോജക്റ്റ് ആണേലും, ഈ തമിഴ്ദേശത്ത് ഒരു മലയാളീ കാറ്റ് വീശിയത് തന്നെ ഒരാശ്വാസം . രണ്ടു മൂന്ന് നാളുകള്‍ക്കു ശേഷം നമ്മുടെ കഥാനായകന്‍ ചന്തു പെട്ടന്ന് സീറ്റില്‍ നിന്ന് എണീറ്റ് ഞങ്ങളോടൊന്നും ഒരു വാക്ക് പോലും പറയാതെ നേരെ അവളുടെ സീറ്റിലേക്ക്‌. അവളെയും പരിചയപെട്ടു തിരിച്ചു വന്നു. ചെറുക്കന്റെ പ്രായം കണക്കിലെടുത്തും , ആദ്യത്തെ തവണ ആയതു കൊണ്ടും ഞങ്ങള്‍ അത് ക്ഷമിച്ചു. "വേണേല്‍ നിങ്ങള്‍ക്കും പോയി പരിചയപ്പെടാമാരുന്നു , നിങ്ങള്‍ അങ്ങനെ ചെയ്യാത്തതിന് എന്നെയാണോ പറയുന്നത്" എന്ന് അവന്‍ ചോദിച്ചപ്പോ അതിലുള്ള ന്യായം മനസ്സിലാക്കി അന്ന് അവനെ വെറുതെവിട്ടു.

രണ്ടു മൂന്ന് ദിവസങ്ങള്‍ക്കു ശേഷം അവളുടെ ഫോണ്‍ നമ്പര്‍ മേടിക്കണം എന്ന് പറഞ്ഞു , ഉച്ചക്ക് കാന്റീന്‍ ഫുഡ്‌ ഉം കഴിഞ്ഞു വരുന്ന വഴി, ഞങ്ങളുടെ കൂട്ടത്തീന്നു മുങ്ങി അവളുടെ സീട്ടിനരികിലേക്ക് ചന്തു പോയി. അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞും തിരിച്ചു വരാത്തത് കൊണ്ട് ഞാന്‍ പോയി (അല്ലാതെ നിങ്ങള് വിചാരിക്കുന പോലെ അസൂയ കൊണ്ടൊന്നുമല്ല ) "എടാ നിന്നെ രമേശ്‌ വിളിക്കുന്നു" എന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നു.
തിരിച്ചു വന്നു ഫോണ്‍ നമ്പര്‍ വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ വിളിച്ചോണ്ട് വന്നു എന്ന് പറഞ്ഞു പരിഭവം പ്രകടിപിച്ചു. പഞ്ചാബി ധാബയില്‍ (പഞ്ചാബി എന്ന് പേരിലെ ഉള്ളു , എല്ലാം ഇവിടത്തുകാര്‍ തന്നെ ) കഴിക്കാന്‍ പോയ ടോജി തിരിച്ചു വന്നപ്പോള്‍ അവനോടും , ചന്തു ഇതേ പോലെ നമ്പര്‍ വാങ്ങാന്‍ പറ്റുന്നതിനു മുന്‍പേ എന്നെ തിരിച്ചു വിളിച്ചോണ്ട് പോന്നു എന്ന് പറയുന്നുണ്ടാരുനു


2.അദ്ധ്യായം രണ്ട്

രണ്ടു ദിവസം മുന്‍പാണു ഇ.ആര്‍.സി യിലെ ബിജുവേട്ടന്‍ വേറെ ജോലി കിട്ടി പോവുന്ന കാര്യം പറയാന്‍ വന്നത്. മൂപ്പര്‍ പോകുന്ന കാര്യം പറയാന്‍ ആ പെണ്ണിന്റെ അടുത്തും പോയി, പോയി വരുമ്പോള്‍ നമ്പറും മേടിച്ചാണ് വന്നത്. നമ്പര്‍ മേടിച്ച കാര്യം ചന്തുവിനോട് പറഞ്ഞപ്പോള്‍ "നമ്പര്‍ അവസാനിക്കുന്നത് ഈ മൂന്നക്കത്തില്‍ ആണോ" എന്ന് ചന്തു തിരിച്ചു ചോദിച്ചു. അപോഴും ചുമ്മാ ബിജുവേട്ടനെ വാരുന്നതാണ് എന്ന് വിചാരിച്ച ഞങ്ങള്‍ക്ക് വരാന്‍ പോകുന്ന കാര്യത്തെ കുറിച്ച് നേരിയൊരു സംശയവും തോന്നിയില്ല. സ്വന്തം നിഴലിനെ പോലെ വിശ്വസിച്ച ചന്തു നമ്മളെ പറ്റിക്കുവാണെന്ന് പിന്നീടാണ് മനസ്സിലായത്.
അന്നത്തെ സായാഹ്നം മദ്ധ്യാഹ്നം ആക്കികൊണ്ടിരിക്കുന ടൈമില്‍ സാധാരണ രണ്ടു പെഗ് അടിച്ചു മിണ്ടാതെ പോയി കിടക്കാറുള്ള ചന്തു നാലില്‍ കൂടുതല്‍ അടിച്ചപ്പോഴാണ് അവന്റെ വായില്‍ നിന്ന് സത്യങ്ങള്‍ ഒക്കെ പുറത്തു വന്നത്. ഞാന്‍ അവനെ വിളിച്ചു കൊണ്ട് പോരുന്നതിനു മുന്‍പ് തന്നെ അവന്‍ നമ്പര്‍ വാങ്ങിയെന്നും , എസ്സ്.എം.എസ്സ് അയക്കാറുണ്ടെന്നും വിളിക്കാറുണ്ടെന്നും പറയുന്നത്.
"ചതിക്കും വഞ്ചനക്കും ഇവിടെ ഒരു നിയമമേ ഉള്ളു , അത് ഞാനായാലും ശരി നീയായാലും ശരി" എന്ന് കേട്ട് വളര്‍ന്ന ഞങ്ങള്‍ അത് മറന്നു കൂട്ടുകാരാണ്‌ വലുത് എന്ന ഒരേയൊരു കാരണം കൊണ്ട് ഞങ്ങള്‍ ഈ ചതി മറന്നു അവന്റെ കൂടെ നിന്നു.


3.അദ്ധ്യായം മൂന്ന്

രാവിലെ എണീറ്റ് കഥാനായകന്റെ ഒപ്പം ഓടാന്‍ പോയി ,റൂമിലെത്തിയ ശേഷം ഇന്റര്‍നെറ്റ്‌ എടുത്തു ഓര്‍ക്കുട്ട് നോക്കാന്‍ വേണ്ടി , ചന്തുവിന്റെ മൊബൈലില്‍ ജി.പി.ആര്‍.എസ്സ് ഓണ്‍ ചെയ്യാന്‍ വേണ്ടി നോക്കിയപ്പോഴാണ് , നമ്മള്‍ അവനെ വിശ്വസിച്ച പോലെ അവന്‍ നമ്മളെ വിശ്വസിച്ചില്ല എന്ന് മനസ്സിലാകിയത്. 4 കൊല്ലമായി ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞ അവന്‍ മൊബൈലില്‍ സെക്യൂരിറ്റി കോഡ് വച്ചിരിക്കുന്നു. അവനോടു സെക്യൂരിറ്റി കോഡ് ചോദിച്ചപ്പോ 54321 ആണെന്ന് പറഞ്ഞു . ആ കോഡ് അടിച്ചിട്ടും ലോക്ക് പോവാതിരുന്നപ്പോള്‍ , ഫോണ്‍ ലോക്ക് ആയെന്നും മറ്റും പറഞ്ഞു അവന്‍ പിന്നെയും എന്റെ മേല്‍ പഴിചാരി. മൂന്നില്‍ കുടുതല്‍ തവണ തെറ്റായ നമ്പര്‍ അടിച്ചത് കാരണമാണ് ലോക്ക് ആയതെന്നും വൈകിട്ട് റീപൈയര്‍ ഷോപ്പില്‍ കൊടുത്തു ലോക്ക് മാറ്റണം എന്നും മറ്റും പറഞ്ഞു. ഇന്‍ബോക്സില്‍ കയറി മെസ്സേജ് വായിക്കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതാണെന്ന് ഞങ്ങള്‍ക്കപോഴേ തോന്നി. ഓഫീസില്‍ പോകാന്‍ നേരമായത് കൊണ്ട് കുളിക്കാനും മറ്റും പോയി തിരിച്ചു വന്ന ഞാന്‍ കണ്ടത് ഫോണില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന ചന്തുവിനെയാണ്. അതെ 54321 കോട് വച്ച് തുറന്നെന്നും പറഞ്ഞു. വേണമെങ്കില്‍ മെസ്സങേസ് നോക്കിക്കോ അവളുടെ 2-3 മെസ്സേജ് മാത്രമേ കാണുകയുള്ളൂ എന്നും പറഞ്ഞു. സത്യത്തില്‍ എന്താണ് സംഭവിച്ചേ എന്ന് നമ്മള്‍ക് ഊഹിക്കവുന്നതല്ലേ ഉള്ളു.


1 . ഇന്ബോക്സ് നോക്കാതിരിക്കാന്‍ സെക്യൂരിറ്റി ലോക്ക് ഇട്ടു
2 . സെക്യൂരിറ്റി ലോക്ക് പറഞ്ഞു തന്നാല്‍ മെസ്സേജ് നോക്കുമോ എന്ന് ഭയന്നു തെറ്റായ കോഡ് പറഞ്ഞു തന്നു
3 . ഞങ്ങള്‍ കുളിക്കാന്‍ പോയ സമയത്ത് ശരിക്കുള്ള കോഡ് വച്ച് തുറന്നു, മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു, പേരിനു 2-3 മെസ്സേജ് മാത്രം വച്ച്. അതിനു ശേഷം ഫോണ്‍ ലോക്ക് കോഡ് 54321 ആക്കി മാറ്റി.

ഇനിയും ഇതുപോലെ ചതിയുടെയും വഞ്ചനയുടെയും അദ്ധ്യായങ്ങള്‍ കാണാനും കേള്‍ക്കാനും ചന്തുവിന്റെ മാത്രമല്ല ഞങ്ങളുടെയും ജീവിതം പിന്നെയും ബാക്കി.

NB: കരിമ്പന എന്ന സില്‍മയില്‍ കെ.പി.എസ്.സി സണ്ണി പറയുന്ന ഒരു ഡയലോഗുണ്ട്
" ഈ വികാരത്തിന് മുന്‍പില്‍ ആരാണ് ചീപ്പ്‌ ആവാത്തത് "

Wednesday, May 12, 2010

അപ്രയിസല്‍ കാലം

അപ്രയിസല്‍ ദിനങ്ങള്‍ വീണ്ടുമെത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 98 മാര്‍ക് വാങ്ങി ഗ്ലാസ്‌ ടോപ്പര്‍ ആയിട്ടും പ്രോഫിറ്റ് ഷയര്‍ കിട്ടാത്ത സിജീഷും , ഞാനുമൊക്കെ അപ്പ്രിസല്‍ ഫോം മെയില്‍ കണ്ടയുടനെ ഫില്‍ ചെയ്തു വിട്ടു.

അപ്രയിസല്‍ പ്രമാണിച്ച് വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്ന് കാണിക്കാന്‍ എല്ലാരും കഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ടോജിയും സിജീഷും മാത്രമാണ് ഇതിനൊരപവാദം. കഴിഞ്ഞ വര്‍ഷം ടി.എല്‍ ആയി പ്രൊമോഷന്‍ കിട്ടിയത് കൊണ്ട് ഇത്തവണ വലിയ തോതില്‍ ഒന്നും തടയാന്‍ ഇല്ലാത്തതു കൊണ്ടാണ് ടോജിയെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെ ചതിക്ക് ഇത്തവണ പരിഹാരം നല്‍കാമെന്നു പറഞ്ഞ സാഹയെ വിശ്വസിച്ചാണ് സിജീഷ് .

കഴിഞ്ഞ തവണ ഞാനും സിജീഷും വിജയകുമാറും രാഘവറെഡിയും അടങ്ങുന്ന എച്.പി.സി ടീമില്‍ പണി എടുത്ത ഞാനും സിജീഷും , നോക്കി നില്‍ക്കെയാണ് വിജയകുമാറിന് (പസഗന്‍ എന്ന് അവനറിയാതെ നമ്മള്‍ അവനെ വിളിക്കും ) ടി.എല്‍ കൊടുത്തത്. Ph.D യുടെ പേരില്‍ മാനേജര്‍ സാലറി വാങ്ങുന്ന രാഘവറെഡിയെ കൂടാതെ എം.ടെക് ന്‍റെ പേരില്‍ വിജയനും ഞങ്ങളെക്കാള്‍ കൂടുതല്‍ സാലറി. ഒരാള്‍ സ്ടാടിസ്ടിക് ഒരുത്തന്‍ ഇലക്‌ട്രിക്കല്‍ , അങ്ങനെ ലിനക്സ്‌ പ്രൊജക്ടില്‍ ലിനക്സ്‌ അറിയുന്നത് ഞങ്ങള്‍ രണ്ടുപേര്‍. എന്നിട്ടാണ് ഞങ്ങളോട് ഈ ചതി ചെയ്തത്. സാഹയോടും അന്‍വറിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഗുണമൊന്നും ഉണ്ടായില്ല. അടുത്ത തവണ എന്തായാലും പരിഗണിക്കാമെന്ന്. എനിക്ക് പ്രോഫിറ്റ് ഷെയര്‍ എങ്കിലും കിട്ടി, സിജീഷിനു അത് പോലും കിട്ടാത്തതാണ് എനിക്ക് സമാധാനം നല്‍കിയ ഏകകാര്യം.

എന്നെ എച്.എച്.ടി യിലേക്കും , രാഘവറെഡിയെ ബയോമെട്രിക് ലേക്കും മാറ്റിയതിനു ശേഷം ഇപ്പൊ വിജയനും സിജീഷും മാത്രമാണ് എച്.പി.സി നോക്കുന്നത്. എന്നിരുന്നാലും ഇന്നലെ വിജയകുമാറിന്റെ ബര്‍ത്ത്ഡേ ഞങ്ങള്‍ കരിദിനമായി ആഘോഷിച്ചു ( രഹസ്യമായി ).

ഇത്തവണത്തെ കാര്യവും ഒന്നാലോചിക്കുമ്പോള്‍ പ്രശ്നമാണ്. ലിനക്സ്‌ ടീമില്‍ ഞാനും , സിജീഷും , ഡാനിയേലും . ഞങ്ങള്‍ 3 പേര്‍ക്കും ഒരുമിച്ചു ടി.എല്‍ കിട്ടുമോന്നാണ് ഡൌട്ട്. അതും പോരാഞ്ഞു രണ്ടു വര്‍ഷം മുന്‍പ് ചെന്നൈയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പ്രവീണിനെയും ഇപ്പൊ തിരിച്ചു കൊണ്ട് വന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ എന്നാണ് അവന്‍ പറയുന്നത്, പക്ഷെ ട്രാന്‍സ്ഫര്‍ ലെറ്റര്‍ ഇനിയും കൊടുത്തിട്ടില്ല. അതിനാല്‍ ഒന്നും കണ്‍ഫേം ആയിട്ടില്ല. എന്തായാലും കഴിഞ്ഞ വര്‍ഷത്തെതിനു പ്രതിഷേധം പ്രകടിപ്പിച്ച കാരണം ഇത്തവണയും ചതി വരാന്‍ ചാന്‍സ് തീരെ കുറവാണ്. എന്നാലും ഒന്നും തറപ്പിച്ചു പറയാന്‍ പറ്റില്ല.

കാത്തിരുന്നു കാണാം..

Tuesday, April 6, 2010

ഒരു തൃശ്ശൂര്‍ യാത്ര

രണ്ടു മൂന്നു തവണ നേരിലും അതിലും കുടുതല്‍ തവണ ക്ഷണകത്ത്‌ മെയില്‍ അയച്ചും കല്യാണം വിളിച്ച നീലെഷിനോട് വരുന്നില എന്ന് പറയാന്‍ ഒരു കാരണവും ഇല്ലാതായപ്പോ വണ്ടി കേറാന്‍ തന്നെ തീരുമാനിച്ചു.ഞായറാഴ്ച ആണ് പരുപാടി. ഈസ്റ്റെര്‍ ഒക്കെ ആയതു കൊണ്ട് തമിഴ്നാട്, പുതുച്ചേരി സര്‍ക്കാര്‍ വണ്ടികള്‍ ഒക്കെ ഫുള്‍ ആണ്. അവസാനം ഓണ്‍ലൈന്‍ വഴി ഇന്ദിര ട്രാവല്‍സില്‍ കോയമ്പത്തൂരിലേക്ക് ഒരു ടിക്കറ്റ്‌ ഒപ്പിച്ചു. ശനിയാഴ്ച രാത്രി 10 മണിക്ക് ആണ് വണ്ടി. അതിലും ആകെ 2 സീറ്റ്‌ മാത്രമേ കാളിയുണ്ടാരുന്നുല്ല്. സിജീഷും സച്ചിനും ഒന്നും വരുന്നില്ലെന്ന് പറഞ്ഞത് കൊണ്ട് ഒറ്റക് തന്നെ യാത്ര. ടോജിയും പ്രവീണും നാട്ടില്‍ നിന്ന് നേരിട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് വിന്‍ഡോ സീറ്റ്‌ തന്നെ കിട്ടി. തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന മനുഷ്യന്‍ കുറച്ചു കഴിഞ്ഞതും കത്തി തുടങ്ങി. ഐ.ടി ആണെന്ന് പറഞ്ഞപ്പോ പുള്ളിക്ക് നമ്മള്‍ എന്തൊക്കെയാണ് വര്‍ക്ക്‌ ചെയ്യുന്നെ എന്നൊക്കെയറിയണം. പണ്ടാരം രാത്രി 10 മണിക്കാണ് അങ്ങേര്‍ക് ഐ.ടി പഠിക്കേണ്ടത്. മൂപ്പരുടെ മകന്‍ ഇപ്പൊ 12th എഴുതിയിരിക്കുകയാണെന്നും .ടി എടുക്കുന്നത് നല്ലതാണോ എന്നും ചോദിച്ചു. ഫയങ്കര കഷ്ടപാടാന്നും കാരണവന്മാര്‍ ചെയ്ത പുണ്യം കൊണ്ട് മാത്രമാണ് കഞ്ഞി കുടിച്ചു ജീവിച്ചു പോകുന്നത് എന്നും പറഞ്ഞു ഒരു കോംപെറ്റീഷന്‍ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. തൊട്ടപ്പുറത്ത്‌ തന്നെ ഒരു സ്ലീപെര്‍ സീറ്റ്‌ കിട്ടിയപ്പോ അങ്ങേരു അങ്ങോട്ട്‌ സ്ഥലം മാറി ഇരുന്നു, സോറി കിടന്നു. രാവിലെ 6 മണിക്ക് തന്നെ കോയമ്പത്തൂര്‍ എത്തി അവിടെ നിന്ന് ഒരു ബസ്‌ പിടിച്ചു ത്രിശ്ശൂരിലേക്കും വിട്ടു. ഒരു 10 മണിയോടെ തൃശ്ശൂര്‍ സ്ടാന്റില്‍ എത്തി. പ്രഫുലും അവന്‍റെ ചേട്ടനും, പുതിയ കാറും എടുത്തു കൂട്ടാന്‍ വന്നതുകൊണ്ട് ബുദ്ധിമുട്ടിലാതെ അവന്റെ വീട്ടിലെത്തി. അവന്റെ വീട്ടില്‍ നിന്ന് കുളിയൊക്കെ കഴിഞ്ഞു നീലന്റെ അവിടെ പോകാമെന്ന വിചാരിച്ചിരുന്നത്. രാവിലത്തെ പുട്ടും കടലയും കഴിക്കുമ്പോള്‍ പ്രഫുലിന്റെ അമ്മ "മോന്‍ നോണ്‍ ഒക്കെ കഴിക്കില്ലേ? " എന്ന് ചോദിച്ചു. സ്നേഹം കണ്ടപോഴേ തീരുമാനിച്ചു ഉച്ചക്കുള്ള ഫുഡും കഴിച്ചേ പോകുന്നുള്ളൂ എന്ന്. നല്ല മീങ്കറിയും കൂട്ടി ഉച്ചഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ ഇറങ്ങി.

ഞങ്ങളെത്തുംബോഴേക്കും രതീഷും ജിതനും എത്തിയിരുന്നു. മുന്‍ എച്.സി.എല്‍ താരങ്ങളായ സിറില്‍ , ജുനൈദ് ( + കുടുംബം ) എന്നിവരെയൊക്കെ കണ്ടു കുശലം പറഞ്ഞു. നീലന്‍ ഒരു കുര്‍ത്തയൊക്കെ ഇട്ടാണ് നില്കുന്നത്. ബുള്‍ഗാന്‍ ഒക്കെ വച്ച് കള്ളലക്ഷണത്തിന് ഒരു കുറവും ഇല്ല.
എത്തിയയുടനെ രതീഷിനു ഫുഡ് കഴിക്കാന്‍ തിരക്ക്. നാലരക്കുള്ള ട്രെയിന്‍ ( അര എന്നത് രതീഷിന്റെ ഒരു വീക്നെസ് ആണ് ) പിടിക്കണം എന്നതാണ് അവന്റെ മെയിന്‍ ഒബ്ജക്റ്റീവ്. നാളെ കണ്ണൂരില്‍ ഒരു കല്യാണമുണ്ടെന്നും, വൈകിട്ട് അതിന്റെ കലാപ-പരിപാടികളില്‍ അവനു പോണമെന്നുമാണു പറഞത്. അവസാനം അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജിതനും അവന്റെ ഒപ്പം പ്ലേറ്റ് ഉം എടുത്തു ബുഫെ സപ്ലയര്‍ ചേട്ടന്മാരുടെ അടുത്തേക്ക് ചെന്നു. ചെറുക്കനും പെണ്ണും പോലും ഫുഡ് കഴിക്കാതെ ഇരിക്കുമ്പോ നിനക്കൊകെ ഫുഡ് അടിക്കാന്‍ എന്തുവാ ഇത്ര ആക്രാന്തം എന്ന് ചോദിച്ചു അവന്മാരെ ഓടിച്ചു വിട്ടു.

രതീഷിന്റെ അവസ്ഥ കണ്ടിട്ടാണോ അതോ വിശന്നിട്ടാണോ എന്നറിയില കുറച്ചു കഴിഞ്ഞതും പെണ്ണും ചെറുക്കാനും പുറകെ ബന്ധുമിത്രാദികളും ക്യു നിന്നുതുടങ്ങി. പുറകെ രതീഷും ജിതനും. ടോജിക്ക് ഒന്ന് കുഴലിലൂടെ ശ്വാസം വലിക്കണമെന്ന് പറഞ്ഞു കൂട്ടിനു എന്നേം വലിച്ചോണ്ട് പുറത്തേക്കു വന്നു. പുറത്തു വന്ന സ്ഥിതിക്ക് തിരിച്ചുപോകാന്‍ ബുക്ക് ചെയ്ത യുണിവേര്‍സല്‍ ആപ്പിസിലേക്ക്‌ വിളിച്ചു എവിടെ നില്കണം എന്നൊക്കെ വിളിച്ചു കണ്‍ഫേം ചെയ്തു. അപ്പോഴേക്കും ഉള്ളില്‍ നിന്ന് ജിതന്‍ വിളിച്ചു നിങ്ങള്‍ക്ക് ഫുഡ് വേണ്ടേ എന്ന് ചോദിയ്ക്കാന്‍ തുടങ്ങി. അവന്മാര്‍ ഫുഡ് അടി തുടങ്ങിയെന്നു പറഞ്ഞപ്പോ ഫുഡ് തീരുന്നതിനു മുന്‍പേ പോയേക്കാം എന്ന് കരുതി അകത്തേക്ക് കേറി. പ്രഫുലിന്റെ വീട്ടിന്നു നല്ല പോലെ അകത്താക്കിയത് കൊണ്ട് അധികം വിശപ്പില്ല. വെറുതെ എല്ലാം എടുത്തു വേസ്റ്റ് ആക്കേണ്ട എന്നതുകൊണ്ട്‌ വെജ് ഐറ്റംസ് പാടെ ഒഴിവാക്കി.

ഹാള്ളില്‍ ഒന്ന് കണ്ണോടിച്ചപ്പോഴേക്കും കോളേജില്‍ നിന്നുമുള്ള ഡിക്സന്‍, പട്ടാമ്പി രാജീവന്‍ എന്നിവരെയോകെ കണ്ടു. ജൂനിയര്‍ ഒരു പെണ്‍കുട്ടിയും ഉണ്ടാരുന്നു അവരുടെ ഒപ്പം (കോളേജ് കഴിഞ്ഞാലും ഇവരൊന്നും നന്നാവില്ലേ !! ഒരു ഷാള്‍ കോലിന്മേല്‍ ചുറ്റിയാലും .. ബാക്കി ഒന്നും പറയുന്നില്ല ) . ആദ്യം ആളെ മനസ്സിലായിലെങ്കിലും (ശരിക്കും.. ഞാന്‍ പണ്ടേ ഡീസന്റ് ആരുന്നു, ഇപോ മഹാ ഡീസന്റ് ഉം ) പിന്നീട് ആളെ ഓര്‍മ വന്നു.
കൊച്ചിന്‍ എച്.സി.എല്‍ നിന്ന് രെജുവും ജോജോയും മറ്റും വന്നിട്ടുണ്ടാരുനു. അവരെയും കണ്ടു , എച്.സി.എല്‍ നെ കുറ്റവും പറഞ്ഞു സമയം ചിലവഴിച്ചു.



ഫുഡ് ഒക്കെ കഴിഞ്ഞു എല്ലാം സെറ്റിലായി സ്റ്റേജില്‍ കേറി ഫോട്ടോയും എടുത്തു കഴിഞ്ഞിട്ടും കോഴിക്കോടില്‍ നിന്നും കേറിയ പ്രവീണ്‍ എത്തിയിട്ടില്ല. പിന്നേം അവനേം കാത്തു കുറച്ചു നേരം ഇരുന്നു. നാലേകാലിനു അവനെത്തി, അവന്റെ ഫുഡ് അടിയും, ഫോട്ടോ എടുപ്പും കഴിഞ്ഞു ഇറങ്ങിയപ്പോ സമയം അഞ്ചായതെ ഉള്ളു. ഇതിനിടയില്‍ രോഹിത്, അനുശ്രീ, പ്രസാദ്‌, വര്‍ഷ എന്നിവരെയും മറ്റും കണ്ടു പരിചയം പുതുക്കി.

യുണിവേര്‍സല്‍ ആപ്പീസില്‍ എത്തി അതിനടുത്തു ഒരു വെബ്കഫെയില്‍ നിന്നും ടിക്കറ്റ്‌ പ്രിന്റൌട്ട് ഉം എടുത്തു. ടോജിക്ക് ദാഹം സഹിക്കാന്‍ വയ്യാതായപ്പോ വേറൊന്നും കിട്ടാത്തത് കൊണ്ട് മാത്രം ഒരു ബാറില്‍ കേറി അവന്‍ അവിടെ കിട്ടുന്ന ഇച്ചിരി വെള്ളം കുടിച്ചു വരാമെന്ന് പറഞ്ഞു. പ്രിന്റൌട്ട് എടുത്ത ശേഷം ഞങ്ങളും അവനെ കണ്ട്രോള്‍ ലെവലില്‍ തന്നെ ഇരുത്താന്‍ അവന്റെ കൂടെ കേറി. ഒരു ബീഫ് ഫ്രൈ ഓര്‍ഡര്‍ ചെയ്തത് അവനു വേണ്ട, അവനു ദാഹം ആണ് കുടുതല്‍ എന്ന് പറഞ്ഞപ്പോ അത് തിന്നു സഹായിക്കാന്‍ ഞാനും കൂടി.

6 മണിയായപ്പോഴേക്കും യുണിവേര്‍സല്‍ ആപ്പിസിനു മുന്നില്‍ വീണ്ടും വന്നു കുറ്റിയടിച്ചു. 15-20 മിനിറ്റ് വെയിറ്റ് ചെയ്തിട്ടും ബസ്‌ വരാഞ്ഞത് കൊണ്ട് ടോജി ആപ്പീസില്‍ ചെന്ന് ബസ്‌ ഇപ്പോഴെങ്ങാനും വരുമോ അതോ ഒന്ന് കുടി ദാഹം തീര്‍ക്കാനുള്ള സമയമുണ്ടാവുമോ എന്ന് അന്വേഷിച്ചു. ബസ്‌ ഇപോ തന്നെ വരുമെന്ന് പറഞ്ഞു അവന്റെ മോഹങ്ങള്‍ അവര്‍ അടിച്ചൊതുക്കി.

അവസാനം ബസ്‌ വന്നപ്പോ അതിലേക്കു നല്ല ജനപ്രവാഹമാരുന്നു. കോളേജ് പിള്ളേരും അവരെ കയറ്റിയയക്കാന്‍ വന്നവരും എല്ലാം കയറി. ഞങ്ങള്‍ ഇടയിലൂടെ നുഴഞ്ഞുകേറി സീറ്റില്‍ എത്തിയപ്പോ ഞങ്ങളുടെ സീറ്റില്‍ ഒരു പെണ്ണ് കേറിയിരിക്കുന്നു. ഒരു സീറ്റില്‍ അവളും തൊട്ടപ്പുറത്തെ സീറ്റില്‍ അവളുടെ സ്യൂട്കേസും. ചോദിച്ചപ്പോ അവളുടെലും 21 എന്ന സീറ്റ്‌ നമ്പറില്‍ ഒരു ടിക്കറ്റ്‌. പിന്നെ അന്വേഷിച്ചപ്പോഴാണ് അവള്‍ കാരൈക്കല്‍ ബസിനു ആണെന്നും അടുത്ത സ്റ്റോ‌പ്പില്‍ ആണ് കാരൈക്കല്‍ ബസ്‌ , അത് വരെ കാരൈക്കല്‍ ബസ്സില്‍ ഉള്ളവരെയും ബസില്‍ കയറ്റിയെക്കുവാനെന്നും മനസ്സിലായത്‌. ഞങ്ങള്‍ക്ക് വേറെ 2 സീറ്റ്‌ തന്നു അഡ്ജസ്റ്റ് ചെയ്തു തന്നു അടുത്ത സ്റ്റോപ്പ്‌ വരെ.
സ്റ്റോപ്പ്‌ എത്തിയപ്പോ അവരെല്ലാം ഇറങ്ങിപോയി. ഞങ്ങള്‍ ഞങ്ങളുടെ 21,22 സീറ്റിലേക്ക് തിരിച്ചുപോയി. പാലക്കാട് എത്തുന്നതിനു മുന്‍പേ വണ്ടി നിര്‍ത്തി ഏഴരയോടെ രാത്രിബക്ഷണവും കഴിച്ചു. പിന്നെ വണ്ടിയില്‍ കയറി അവന്മാരിട്ട ഒരു തമിഴ് പടവും കണ്ടു ഉറങ്ങി ( എന്റെ ശ്വാസോച്ഛ്വാസത്തിന്റെ ബാസ് എഫ്ഫക്റ്റ് കാരണം അപ്പുറത്തിരുന്ന ചേട്ടന്‍ ഇടയ്ക്കു നോക്കുണ്ടാരുന്നു എന്ന് പിറ്റേന് ടോജി പറഞ്ഞു. ആഹ്ഹ പുല്ലു !! ). പോണ്ടിച്ചേരി എത്തുന്നതിന്റെ മുന്‍പ് മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് എഴുന്നേറ്റത്. തിരിഞ്ഞു ഏറ്റവും പുറകിലെ സീറ്റില്‍ ഇരിക്കുന്ന പ്രവീണിനെ നോക്കിയപ്പോഴാണ് തൊട്ടുപിറകില്‍ .സി ബസ്‌ ന്റെ തണുപ്പ് സഹ്ഹിക്കാതെ ഉണ്ടായിരുന്ന ഒരേയൊരു പുതപ്പിന്റെ ചൂടിലോ തണുപ്പിലോ കിടന്നുറങ്ങുന്ന 2 കോളേജ് പിള്ളേരെ കണ്ടത്. ഒരു പുതപ്പു ഷെയര്‍ ചെയ്തു ഉറങ്ങിയ(?) യുവമിഥുനളുടെ സൌഹൃദത്തെ മനസ്സാല്‍ ആശീര്‍വദിച്ചു (വേറെന്തു ചെയ്യാന്‍ !!) പോണ്ടിച്ചേരി സ്റ്റോപ്പില്‍ ബാഗ്‌ എടുത്തു ഇറങ്ങി ഒരു ഓട്ടോയും പിടിച്ചു നേരെ റൂമിലേക്ക്‌ പോയി..



Tuesday, March 30, 2010

ബൂര്‍ഷ്വാ സിജീഷ്

ഇന്നലെ ഒരു ബ്ലോഗ്‌ ഇട്ട സ്ഥിതിക്ക് ഇന്നും വല്ലതും ഇട്ടില്ലേല്‍ അത് ബ്ലോഗ്ഗര്‍ സമുദായത്തിന് തന്നെ ഒരു ചീത്തപെരവില്ലേ എന്ന് കരുതിയാണ് ഇന്നും ഔ പോസ്റ്റ് ഇട്ടേക്കാമെന്നു കരുതിയത്‌.
ഇവിടെ ഒരു പണിയും എടുക്കാതെ ഇരിക്കുനതും പോരാ നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് വായും പൊളിച്ചു നോക്കി നില്‍ക്കുന്ന ചിലവര്‍ക്ക് ഇട്ടു പണി കൊടുത്താലോ എന്ന് ആലോചിച്ചതാണ്, പക്ഷെ പിന്നേം ഇവന്മാരെ കൊണ്ടേ ഓരോ കാര്യം സാധിക്കേണ്ടത് കൊണ്ട് അതുപേക്ഷിക്കേണ്ടി വന്നു. ഇന്നാണേല്‍ ഇവിടെ proxy സെര്‍വറില്‍ എന്തോ മെയിന്റെനന്‍സ് (ഓ പിന്നെ !! ) പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ബാക്കപ്പ് proxy ആണ് ഉപയോഗിക്കുന്നത്. അതിലാണേല്‍ സ്പീഡ് തീരെ കുറവും. പോരാത്തതിന് വിവരസാങ്കേതിക രംഗത്തെ ഭീമന്‍ ശ്രീമാന്‍ ഗൂഗിളിന്റെ ജിമെയില്‍, ജി-ടാക്ക് ഒന്നും കിട്ടുന്നുമില്ല. അതിനാല്‍ ചാറ്റിങ്ങും നടക്കുനില്ല. ആകെ നഷ്ടം തന്നെ. പക്ഷെ ആകെപാടെ ഉള്ള ഒരു സമാധാനം ഇന്ന് നമ്മുടെ തലവന്‍ സാഹാജി വരാത്തതാണ്. അങ്ങേരുണ്ടാരുന്നേല്‍ നാലോ അഞ്ചോ തവണ മീറ്റിങ്ങും മറ്റും വച്ച് ഫ്രീയായിട്ട് കുറച്ചു തലവേദന ഒക്കെ കിട്ടിയേനെ.

നീലന്റെ രണ്ടാം കല്യാണം കൂടി ബൂര്‍ഷ്വാസി സിജീഷ് നാട്ടില്‍ നിന്ന് ഇന്ന് തിരിച്ചെത്തിയിട്ടുണ്ട്. മൂന്നില്‍ കുടുതല്‍ കൊല്ലം ഒരുമിച്ചു ഉണ്ടും ഉറങ്ങിയും നടന്ന ഈ കക്ഷി കഴിഞ്ഞ ആഴ്ച തൊട്ടപ്പുറത്തെ റൂമിലേക് മാറി. ക്ലസ്റ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോയി തിരിച്ചുവരുന്നത് ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുമായാണ്‌ . ടൂര്‍ പോയി കമ്പനിയെ പറ്റിക്കുന്നത് പോലെ കസ്റ്റമറിനെയും പറ്റിച്ചതാണോ ആവോ !! ഒറ്റയ്ക് ഒരു റൂമില്‍ സിസ്റ്റം കൊണ്ടുവച്ചു പഠിച്ചു വേറെ ജോലിക്ക് നോക്കാനാണോ അതോ എഡ്യുക്കേഷണല്‍ ഫിലിംസ് കണ്ടു വിവരം വര്‍ധിപ്പിക്കാനാണോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്തായാലും ആ റൂമിന്റെ തൊട്ടപ്പുറം തന്നെ മിസ്റ്റര്‍ പുകവണ്ടിയുടെ റൂമായത് കൊണ്ട് അവന്‍ നന്നാവാന്‍ ഉള്ള ചാന്‍സ് തീരെ കുറവാണ്. എന്തായാലും ഒരേ ദിവസം ഇതേ കമ്പനിയില്‍ ജോയിന്‍ ചെയ്ത ഞങ്ങളില്‍ അവന്‍ ആദ്യം പോവാതെ നോക്കേണ്ടത് എന്റെ കടമ അല്ലെ ??

Monday, March 29, 2010

ഈയുള്ളവന്‍റെ ആദ്യത്തെ മലയാളം ബ്ലോഗ്

ആപ്പീസില്‍ ഇരുന്നു ബോറടിക്കുന്ന സമയത്താണുചാറ്റ്‍ ചെയ്യുക. രാവിലേ 9മുതല്‍ വൈകീട്ട്‌ 6 വരെയേ ഈ ബോറടി ഉള്ളൂ.അതേ സമയത്താണു ഓഫീസ്‌ ഉണ്ടാവൂ എന്നതാണു വേറൊരു കാരൃം. അപ്പോഴാണു പെണ്‍പിള്ളേരെ ചാറ്റ് ചെയ്തു പീഡിപ്പിക്കുന്നതു ഒരു ഹോബി ആയി എടുത്തത്. പതിയെ അവര്‍ തിരിച്ചു തല്ലുമെന്നും അല്ലേല്‍ ആളെ വിട്ടു ഇടിക്കുമെന്നും ഉറപ്പായപ്പോഴാണ് ചാറ്റ് കുറച്ചത് . പിന്നീടു പലപല ബ്ലോഗ്‌ പാരായണത്തിലേക്ക് കടന്നു. അപ്പോള്‍ മുതല്ക് തുടങ്ങിയതാ നമ്മളും സ്വന്തമായി ഒരു ബ്ലോഗ്‌ അങ്ങ് തുടങ്ങിയാലോ എന്ന ചിന്ത. 2 - 3 വട്ടം ശ്രമിച്ചു പരാജയപ്പെട്ടപ്പോ കുറച്ചു ടെക്നിക്കല്‍ ബ്ലോഗ്സ് അങ്ങ് കാച്ചി. പിന്നീടു പലപല മഹാന്മാരുടെയും മഹാതികളുടെയും (എത്രയോ % സ്ത്രീ സംവരണം വേണമല്ലോ) ബ്ലോഗുകള്‍ വായിച്ചു സംപൂജ്യനായി കുറെ ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും പോയി ( എന്തിനാ ചുമ്മാ കുറക്കുന്നത് ) . പിന്നീടു നോക്കുമ്പോഴാണ് നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള അണ്ടനും , അടകോടനും വരെ ബ്ലോഗ്‌ എഴുതുന്നത്‌. പിന്നെ നമ്മള് മാത്രമായിട്ടെന്തിനാ ഈ കീബോര്‍ഡും പിടിച്ചു ഇരിക്കുനത് എന്ന് കരുതി (അത് കൊണ്ട് മാത്രം) ഈ 5 - 6 വരി ഇട്ടേക്കാമെന്ന് വച്ചത്. ഇനീം അവസരം കിട്ടുവാണേല്‍ ഇനീം ഇടാന്‍ ശ്രമിക്കുന്നതാണ്...

എന്ന് സ്വന്തം ഞാന്‍ (തന്നെ ഞാന്‍ തന്നെ )