Tuesday, July 20, 2010

ഒരാക്സിഡന്റ്

എന്നത്തേയും പോലെ അന്നും ഓഫീസില്‍ ചാറ്റും മൈലിങ്ങുമോക്കെയായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് , തട്ടാന്‍ചാവടി  പ്ലാന്റില്‍  നിന്ന് രണ്ടു എച്.എച്.റ്റി കിറ്റ്‌ ടെസ്റ്റ്‌ ചെയ്ത് എടുത്തു കൊണ്ട് വരേണ്ട പണി വന്നത്. കൂട്ടത്തില്‍ വെറുതെ ഇരിക്കുന്നത് ഞാനായതു  കൊണ്ട് എന്നോടു എടുത്തു വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. വേറെ പണി ഉണ്ടെന്നു പറഞ്ഞാല്‍ എന്ത് പണിയാ എന്ന് തിരിച്ചു ചോദിക്കും. കാലം കുറേയായില്ലേ നമ്മളെ കാണാന്‍ തുടങ്ങിയിട്ട്, ആരായാലും ചോദിച്ചു പോവും. അങ്ങനെ ചോദിച്ചാല്‍  തിരിച്ചു പറയാനൊന്നുമില്ലാത്തതിനാല്‍  ഓക്കേ പറഞ്ഞു . കൈയും വീശി പോണത് മോശമല്ലേ എന്ന് കരുതി ഒരു ലാപ്ടോപ്പും എടുത്തു . പോരാത്തതിനു കൂട്ടത്തില്‍ ഒരു ട്രയിനീ പയ്യനെ കൂടെ കൂട്ടി. ഇനിയും ഇത് പോലെ പോവാന്‍ പറഞ്ഞാല്‍ അവനെ അയക്കാമല്ലോ. വെറുതെ വെയിലത്ത്‌ ഇറങ്ങി നടന്നു ഉള്ള കളര്‍ കൂടി കളയേണ്ടല്ലോ. ഗാര്‍നിയാരും  ഫെയര്‍ ആന്‍ഡ്‌ ലവ്ല്യും , ഇമാമിയും ഒക്കെ കാശ് കുറെ മുടക്കി തേക്കന്നുതല്ലേ. ഓരോന്നും ഞാനടക്കം ഓരോരുത്തര്‍ റൂമില്‍ വാങ്ങി വച്ചേക്കുവാണ്. ഇതില്‍ ബെറ്റര്‍ അറിയാത്തത് കൊണ്ടു എല്ലാം തേക്കും . വെളുക്കാന്‍ തേച്ചത് പാണ്ടാവുമോ ആവോ. അതങ്ങനെ പോകട്ടെ. അങ്ങനെ കൃഷ്ണ എന്ന പയ്യനേം ബൈക്കിന്റെ പുറകില്‍ ഇരുത്തി തട്ടാന്‍ചാവടിയിലെക്ക് വിട്ടു.
ചെന്നൈയില്‍ നിന്ന് വന്ന ബാലമുരുഗന്‍ എല്ലാം അസ്സെംബ്ളി ചെയ്തു റെഡി ആയി ഇരിക്കുവാരുന്നു. ചെന്ന ഉടനെ ടെസ്റ്റ്‌ ചെയ്തു എല്ലാം ശരിയാക്കി. പിന്നെ ട്രിയിനീ പയ്യനെ കുറെ ഉപദേശിച്ചു . വേറെ കമ്പനി നോക്കുനില്ലേ, ഇവിടെ നിന്ന് കുത്തുപാള എടുക്കേണ്ട എന്നോക്കെ പറഞ്ഞു. അവന്‍ പഠിച്ചു വന്നു അവസാനം ഞാന്‍ പണി എടുക്കാതെ ജീവിച്ചു പോവാണെന്ന്  കണ്ടുപിടിച്ചാലോ എന്നുളത് കൊണ്ടൊന്നുമല്ല. സത്യമായും അല്ല. ഒരു അഞ്ചര മണിയോടെ എല്ലാം ശരിയാക്കി ഞങ്ങള്‍ ഇറങ്ങി. എന്റെ മുന്‍പില്‍ ഒരു ബാഗും , ഞങ്ങളുടെ 2 പേരുടെ ഇടയില്‍ ഒരു ബാഗും , അവന്റെ പുറകില്‍  ലാപ്ടോപ് ബാഗും ഒക്കെയായി തിരിച്ചു സ്റ്റാര്‍ട്ട് ചെയ്തു.

ഒരു 50-60 സ്പീഡില്‍ പത്തു കിലോമീറ്ററോളം വന്നു , സെദരപെട്ടു റോഡില്‍ കേറി. സമയം 5:45 ആയി. ടോജിയും സിജീഷും രാവിലെ കറക്ട് ടൈമില്‍ വരാത്തത് കൊണ്ട് , വൈകീട്ടെങ്കിലും കറക്ട് ഇറങ്ങും. അവര്‍ പോകുന്നതിനു മുന്‍പേ എത്താമെന്ന് വച്ച് ഇച്ചിരി സ്പീട് കുടിയോ എന്നാ ഡൌട്ട് . ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പ് കടന്നപ്പോ സുധീഷ്‌കുമാരനെ കണ്ടു. ബൈക്കില്‍ അറ്റന്‍ഷന്‍ ആയി പോണു. രാഘവരെദ്ദിയുടെ പ്രോജക്ടിലായതില്‍ പിന്നെ അവനും പങ്ക്ച്ചുവല്‍ ആയി വൈകീട്ട് ഇറങ്ങും. പങ്ക്ച്ചുവലാവാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടാവും എന്നല്ലേ.

അത് കഴിഞ്ഞു  ഒരു പത്തു സെക്കണ്ട് കഴിഞ്ഞു കാണുള്ളൂ, ഒരു ചെറിയ വളവു. പെട്ടന്ന് മുന്‍പില്‍ ഒരു ലോറി. വളവായത് കൊണ്ട് റോഡിന്‍റെ പകുതിയില്‍ കുടുതല്‍ ലോറി എടുത്തിട്ടുണ്ട്. എന്നാല്ലും ബൈക്കിനു പോകാനുള്ള ഇടയുണ്ട്. അതിലൂടെ കയറ്റിയപ്പോ റോഡില്‍ ഒക്കെ മണ്ണ്. എന്തുണ്ടായെന്നു ഓര്‍മയില്ല. ബൈക്ക് മറിഞ്ഞു, കൈയും കാലും മുറിഞ്ഞു. പുറകിലിരുന്ന ചെക്കന്‍ പറന്നു എന്റെ മീതെ വീണു. അവന്‍റെ 2  കൈപത്തിയിലും ചെറിയ 2 മുറിവും , നെഞ്ചത്ത് ഏന്തോ കല്ല്‌ കൊണ്ടെന്നും പറഞ്ഞു. എണീറ്റ ഉടനെ ചുറ്റുംനോക്കി കമ്പനിയിലെ പെണ്‍പിള്ളേരോന്നും കണ്ടില്ലല്ലോ എന്നുറപ്പ് വരുത്തി. നമ്മുക്കെ മാനം അല്ലെ വലുത്. അപ്പോഴേക്കും അടുത്തുള്ള ചായക്കടയിലെ ചേട്ടന്മാര്‍ വന്നു പിടിച്ചോണ്ട് പോയി വെള്ളം ഒക്കെ തന്നു. ഭാഗ്യത്തിന് ഒരാള് പോലും തെറി പറഞ്ഞില്ല. ഇനി വീണത്‌ കൊണ്ട് ചെവിക്കു വല്ലതും പറ്റിയതാണോ ആവോ. ഓട്ടോയുടെ പുതിയ പാന്റില്‍ ഒരു ഓട്ട. ടോജിയെ വിളിച്ചു കാറ് കൊണ്ടുവരാന്‍ പറഞ്ഞു. ഇനിയും ആ ബൈക്കില്‍ പോവാനാ, എന്റെ പട്ടി പോവും. വിശ്വാസം അതല്ലേ എല്ലാം, അതാണ്‌ ശരീരത്തോടെ ഒപ്പം തകര്‍ന്നത്.

ടൊജി വന്നു കാറില്‍ ഓഫീസിലേക്ക് പോയി, പ്രവീണ്‍ ബൈക്കും എടുത്തു പുറകെ വന്നു. ലാപ്ടോപ്പും മറ്റും കൊടുത്തിട്ട് തിരിച്ചു വല്ല ആശുപത്രിയിലേക്ക് പോവാനാരുന്നു പ്ലാന്‍. ഓഫീസിന്റെ ഗേറ്റ് എത്തിയപ്പോ അഞ്ചാറു പേര്‍ നില്‍ക്കുന്നു . പതിവ് പോലെ സിഗരട്ട് കുറ്റിയുമായി രമേശനും , പിന്നെ ഞങ്ങളെ കാത്തു പന്നീര്‍, ബാലാജി, ടാനിയേലും, അശോകും . ഓരോരുത്തര്‍ക്കും എങ്ങനാണ് വീണേ എന്ന് പിന്നേം പിന്നേം പറഞ്ഞു കൊടുത്തു അവടുന്നു തിരിച്ചു. കൂട്ടുറോടില്‍ ഒരു ഡോക്ടര്‍ ഉണ്ടെന്നു പറഞ്ഞു, സിജീഷ് ഒരു സ്ഥലത്ത് വണ്ടി നിര്‍ത്താന്‍ പറഞ്ഞു, നോക്കുമ്പോ ഒരു ഗ്യ്നക്കൊളജിസ്റ്റ്. പരിക്ക് പറ്റിയിരിക്കുന്നതിനാല്‍ അവനെ തെറി പറഞ്ഞില്ല, ഭാഗ്യത്തിന് കുറച്ചപ്പുറം തന്നെ ഒരു ഡോക്ടര് ഉണ്ടാരുന്നു. അങ്ങേരെ കാണിച്ചു , നര്‍സ് പെണ്ണ് മുറിഞ്ഞടത് മരുന്ന് വച്ച് കെട്ടുകയും , പിന്നെ ഒരു ഇഞ്ജക്ഷനും എടുത്തു ( എവിടാ ഇന്‍ജക്ഷന്‍ എടുത്തേ എന്ന് സര്‍ക്കാര്‍ കടലാസില്‍ എഴുതാന്‍ പാടില്ല ).

അങ്ങനെ എല്ലാം വച്ച് കെട്ടി വീട്ടിലെത്തി. 2 നാള്‍ ആപിസില്‍ പോയില്ല. ജിടാക്കില്‍ കാണാത്തത് കൊണ്ടാണോ ആവോ ആതിരയും അന്‍സയും മറ്റും വിളിച്ചന്വേഷിച്ചു. നാല് കൊല്ലത്തിനടയില്‍ വളരെ അപൂര്‍വമായ പ്രക്രിയാ ആണേ ഓണ്‍ലൈന്‍ ആവാതിരിക്കുന്നത്. അതിനിടയില്‍ തട്ടാന്‍ചാവടിയില്‍ പോകുന്ന ബസ്‌ കാശ് റീഫണ്ട് ചെയ്തു തരാമെന്നു ശ്രീമാന്‍ സാഹാജി അരുളി ചെയ്തത്രേ . ആ എന്താ ഉണ്ടായേ ആവോ..  എന്തായാലും ആ പേരും പറഞ്ഞു പത്ത് ദിവസം ലീവും എടുത്തു ഞാന്‍ നാട്ടിലേക്കു പോന്നു.

1 comment: